
തൃശ്ശൂർ: സംസ്ഥാന പൊലീസ് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടിയുടെ ഭാഗമായി തൃശ്ശൂരിൽ വൻ ലഹരിവേട്ട. 320 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പാഴ്ച സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ആദ്യം പിടിയിലായത്. പാലക്കാട് മുതലമടയിലെ റിസോർട്ടിൽ ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു നാലംഗ സംഘം. ഇവരെ വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്.
പരിശോധനയിൽ യുവതികളിൽ ഒരാളുടെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചിരുന്ന രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് ഷിഫാസിന്റെ പണ്ടാരക്കാടുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡിഎംഎ കൂടി പൊലീസ് പിടിച്ചെടുത്തു.
ഇതിനിടെ, പൊലീസ് പരിശോധനയ്ക്ക് തൊട്ടുമുമ്പ് ഷിഫാസിന്റെ സുഹൃത്തായ സുമേഷ് വീട്ടിൽ നിന്ന് വൻതോതിൽ എംഡിഎംഎ മാറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പിൽ നടത്തിയ റെയ്ഡിൽ 300 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ലഹരിമരുന്ന് ഇവിടെ എത്തിച്ച സുമേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും ചാറ്റ് സന്ദേശങ്ങളും പരിശോധിച്ച് ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.










